തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും ആവശ്യപ്രകാരമല്ലെന്ന് മെറ്റ. എഐ സോഫ്റ്റ്വെയർ അപ്ഡേഷനിടെയുണ്ടായ സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു.
മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് ഇക്കാര്യം പോലീസിന്റെ സൈബർ വിങ്ങിനെ അറിയിച്ചത്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പോലീസ് മെറ്റയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് കമ്പനി സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ എഐ ടൂൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നു. എഐ സോഫ്റ്റ്വെയർ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക പിഴവാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നും മെറ്റ വിശദീകരിച്ചു.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റയുടെ വിശദീകരണത്തോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി.